പ്ലാച്ചിമട കൊക്കക്കോള കമ്പനി കൊവിഡ് കെയർ സെന്ററാക്കുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. രണ്ടാഴ്ച കൊണ്ട് കിടക്കകൾ അടക്കമുള്ള സജ്ജീകരണങ്ങൾ തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 600 പേർക്ക് ചികിത്സാ സൗകര്യം ലഭിക്കുന്ന രീതിയിലാണ് കമ്പനിയുടെ പ്രധാന ഭാഗം കൊവിഡ് കെയർ സെന്ററാക്കുന്നത്.
150 ഓക്‌സിജൻ ബെഡുകളടക്കം അറുനൂറോളം കിടക്കകളാണ് ഒരുക്കുന്നത്. ശുചിമുറികൾ അടക്കമുള്ളവ പ്രധാന ഹാളിനോട് ചേർന്നാണ് നിർമിക്കുന്നത്. ഓക്‌സിജൻ വിതരണത്തിനുള്ള ക്രമീകരണം, വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരുമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യം മുന്നിൽകണ്ടാണ് തയാറെടുപ്പ് എന്ന നിലയിൽ കൊവിഡ് കെയർ സെന്ററുകൾ ഒരുങ്ങുന്നത്.ആശുപത്രി നിർമാണത്തിന്റെ പകുതി ചെലവും കൊക്കക്കോള കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ്.